തൃശൂർ: അച്ചടക്കലംഘനത്തിന്റെ പേരിൽ സിപിഐ പുറത്താക്കിയ മുൻ നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്ന സംഭവത്തിൽ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ. നാട്ടിക മണ്ഡലത്തിൽ രൂപവത്കരിച്ച കോലീബി സഖ്യത്തിന്റെ ഭാഗമാണ് ഈ രാഷ്ട്രീയനാടകം.
വിവിധ രാഷ്ട്രീയപാർട്ടികളിൽ ചേരുമെന്നു മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിൽ വലിയ ഗൂഢാലോചനയുണ്ട്. യുഡിഎഫ് സ്ഥാനാർഥിയാകാൻ ഡൽഹിയിൽവരെ പോയി ചർച്ചകൾ നടത്തിയ വ്യക്തി പെട്ടെന്നു ബിജെപി ഓഫീസിലെത്തി അംഗത്വമെടുത്തത് ആ അന്തർധാരയുടെ തെളിവാണെന്നു ശിവാനന്ദൻ പറഞ്ഞു.
അധികാരഭ്രമം തലയ്ക്കുപിടിച്ചാൽ ആശയങ്ങൾ ഇല്ലാതാകും. അച്ചടക്കലംഘനത്തിനു പാർട്ടി നടപടി നേരിട്ട ഒരാൾക്ക് ഏതു പാർട്ടിയിൽ ചേരാനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കോൺഗ്രസുമായി ചർച്ചനടത്തി മണിക്കൂറുകൾക്കുള്ളിൽ ബിജെപിയിൽ എത്തിയതു നാട്ടികയിൽ ഇടതുപക്ഷത്തെ അട്ടിമറിക്കാൻ രൂപപ്പെട്ട സഖ്യത്തിന്റെ ഭാഗമാണ്.
അച്ചടക്കലംഘനവും സംഘടനാവിരുദ്ധപ്രവർത്തനങ്ങളും നടത്തിയതിനാലാണ് മുകുന്ദനെ സിപിഐ പുറത്താക്കിയത്. രാഷ്ട്രീയധാർമികത കൈവിട്ട ഇത്തരം നീക്കങ്ങളെ ജനങ്ങൾ തള്ളിക്കളയുമെന്നും സിപിഐ നേതൃത്വം കൂട്ടിച്ചേർത്തു.